Article

പുതിയ ക്രിമിനൽ നിയമം BNS

സിനിമാ ഡയലോഗുകളിൽ പോലും നിറഞ്ഞുനിന്നിരുന്ന ഐപിസി  ഇനി ഓർമ്മയാകുന്നു. 2024 ജൂലൈ ഒന്നു മുതൽ ബി എൻ എസ്  (ഭാരതീയ ന്യായ സംഹിത) നിലവിൽ വന്നു. അതിനു മുന്നേ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും തുടർനടപടികൾക്കും മാത്രമായിരിക്കും ഇനി ഐപിസി (ഇന്ത്യൻ പീനൽ കോഡ്) ബാധകമാവുക. അവയിൽ പ്രസക്തമായതിനെ പറ്റിയുള്ള കുറിപ്പാണ് ഇത്.

*എന്താണ് പുതിയത്* 

 20 പുതിയ കുറ്റകൃത്യങ്ങൾ ബിഎൻഎസ് നിയമത്തിൽ  ചേർത്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 19 വ്യവസ്ഥകൾ എടുത്തു കളഞ്ഞു. 33 കുറ്റകൃത്യങ്ങളുടെ ശിക്ഷ കാലയളവ് കൂട്ടി. 23 കുറ്റകൃത്യങ്ങൾക്ക് ചുരുങ്ങിയ ശിക്ഷ കാലയളവ് നിർബന്ധമാക്കി. 6 കുറ്റകൃത്യങ്ങൾക്ക്  ശിക്ഷയായി സാമൂഹ്യ സേവനം വ്യവസ്ഥ ചെയ്യുന്നു.

*നിർവചനം* 

കുട്ടി എന്ന നിർവചനം 18 വയസ്സിൽ  താഴെയുള്ള എല്ലാവരും ഉൾപ്പെടുന്ന രീതിയിൽ ആക്കി. ലിംഗം എന്നതിന്റെ നിർവചനത്തിൽ ട്രാൻസ്ജെൻഡർ കൂടി ഉൾപ്പെടുത്തി. രേഖകളുടെ നിർവചനത്തിൽ ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ എന്നിവ ഉൾപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പുതിയ അദ്ധ്യായം നിലവിൽ വന്നു. (അഞ്ചാം അധ്യായം വകുപ്പ് 63 മുതൽ 99 വരെ)

സംഘടിത കുറ്റകൃത്യം, ഭീകര പ്രവർത്തനം, ചെറിയ സംഘടിത കുറ്റകൃത്യങ്ങൾ, വാഹനമിടിച്ച് നിർത്താതെ പോകൽ, ആൾക്കൂട്ട ആക്രമണം, കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യിക്കുക, ചതിയിലൂടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണം, തട്ടിപ്പറിക്കൽ, ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പ്രേരണാ കുറ്റം ചെയ്യുക, തെറ്റായതോ വ്യാജമായതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുക മുതലായ കുറ്റകൃത്യങ്ങളാണ് പുതിയതായി ചേർത്തിട്ടുള്ളത്. ആത്മഹത്യാശ്രമം കുറ്റകൃത്യമല്ല. 5000 രൂപയ്ക്ക് താഴെയുള്ള മോഷണത്തിന് സാമൂഹ്യ സേവനമാണ് ശിക്ഷ.

511 വകുപ്പുകൾ, 23 അധ്യായങ്ങൾ ഉണ്ടായിരുന്നത് 358 വകുപ്പുകൾ, 20 അധ്യായങ്ങൾ ആയി ചുരുങ്ങി. പല വ്യവസ്ഥകളും ഒരുമിച്ച് ചേർത്താണ് വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുള്ളത്.

ബലാൽസംഗ കുറ്റകൃത്യങ്ങളിൽ (വകുപ്പ് 65) 16 വയസ്സിനു താഴെയുള്ള  ഇരകളാണെങ്കിൽ ചുരുങ്ങിയത് 20 വർഷം വരെയുള്ള കഠിനതടവോ, ശേഷിക്കുന്ന ജീവിതകാലം നീണ്ടുനിൽക്കുന്ന തടവും പിഴയും ശിക്ഷയായി ലഭിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരകളെങ്കിൽ കുറഞ്ഞത് 20 വർഷം വരെ കഠിന തടവോ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ കഠിനതടവോ വധശിക്ഷയോ വരെ ലഭിക്കാം. 

*വഞ്ചനയിലൂടെയുള്ള ലൈംഗിക ബന്ധം*

വഞ്ചനാപരമായ മാർഗത്തിലൂടെയോ, നിറവേറ്റണമെന്ന ഉദ്ദേശമില്ലാതെ വിവാഹ വാഗ്ദാനം നൽകിയോ ഉള്ള  ബലാൽസംഗം അല്ലാത്ത ലൈംഗികബന്ധങ്ങൾ  10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതും ഒപ്പം പിഴയും ലഭിക്കാവുന്നതുമായ കുറ്റകൃത്യങ്ങളാണ്. വഞ്ചനപരമായ മാർഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രേരണ, ഉദ്യോഗത്തിന് വേണ്ടിയോ ഉദ്യോഗ കയറ്റത്തിന് വേണ്ടിയോ ഉള്ള കാര്യങ്ങൾ, വ്യക്തിത്വം മറച്ചുവച്ചു കൊണ്ടുള്ള വിവാഹം എന്നിവയൊക്കെ ഉൾപ്പെടും.

*ആൾക്കൂട്ട ആക്രമണം* 

അഞ്ചോ അതിൽ അധികമോ ആളുകൾ ഒരുമിച്ച് ചേർന്ന് വംശം, ജാതി, സമുദായം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, സമാനമായ കാരണങ്ങളുടെ പേരിൽ കൊലപാതകം നടത്തിയാൽ വധശിക്ഷയോ ജീവിതവും തടവും പിഴയും കൂടിയോ ശിക്ഷയായി ലഭിക്കാം. 

*അശ്രദ്ധ മൂലമുള്ള മരണം* 

അപകടകരവും ഉദാസീനവുമായ പ്രവർത്തിയിലൂടെ മരണം ഉണ്ടാക്കിയാൽ തൽഫലമായി ലഭിക്കുന്ന ശിക്ഷ അഞ്ചു വർഷം വരെ തടവും  പിഴയും ആണ്.  ചികിത്സയ്ക്കിടെ ഡോക്ടറുടെ പ്രവർത്തി മൂലമാണ് ഇത്തരത്തിൽ മരണം സംഭവിക്കുന്നത് എങ്കിൽ രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാം. അശ്രദ്ധമായും ഉദ്ദാസിനമായും വാഹനമോടിച്ച് മരണം ഉണ്ടാവുകയും അക്കാര്യം പോലീസിലോ മജിസ്ട്രേറ്റിനെയോ  ഉടനെ തന്നെ അറിയിക്കാതെ കടന്നു കളയുകയും ചെയ്താൽ പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. [106(3)] (ഈ വകുപ്പ് ഫലത്തിൽ വന്നതായി നോട്ടിഫൈ ചെയ്തിട്ടില്ല). 

*ഭീകര പ്രവർത്തനം* 

രാജ്യത്തിൻറെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷിതത്വം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെ അപായപ്പെടുത്തണമെന്നോ അപായപ്പെടുത്താൻ സാധ്യതയുള്ള രീതിയിലോ ആളുകളിൽ ഭയം ജനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്താൽ അതുമൂലം മരണമുണ്ടായാൽ വധശിക്ഷയോ ജീവപര്യന്തം തടവും പിഴയുമോ ലഭിക്കാം. മരണം സംഭവിക്കാത്ത മറ്റു സാഹചര്യങ്ങളിൽ കുറഞ്ഞത് അഞ്ചുവർഷം വരെ തടവ് ശിക്ഷയും പരമാവധി ജീവപര്യന്തം വരെ നീളാകുന്നതുമായ തടവും പിഴയും ലഭിക്കാം. പോലീസ് സൂപ്രണ്ടിന് താഴെ അല്ലാത്ത ഉദ്യോഗസ്ഥരാണ് ഈ വകുപ്പ് പ്രകാരം അല്ലെങ്കിൽ യുഎപിഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. 


*ഗുരുതരമായ പരിക്കേൽപ്പിക്കൽ* 

ഗുരുതരമായ പരിക്കേൽപ്പിച്ച് സ്ഥിരമായ വൈകല്യമോ, കോമ അവസ്ഥയിലോ ആക്കുന്ന സംഭവങ്ങളിൽ പത്തുവർഷത്തിൽ കുറയാതെ കഠിനതടവ് ശിക്ഷയോ ജീവിതകാലം മുഴുവനും തടവ് ശിക്ഷയോ ലഭിക്കാം.

അഞ്ചോ അതിൽ അധികം ആളുകളോ സംഘം ചേർന്ന്  വംശം, ജാതി, സമുദായം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, സമാനമായ കാരണങ്ങളുടെ പേരിൽ ഗുരുതരമായ പരിക്കേൽപ്പിച്ചാൽ സംഘത്തിലെ ഓരോ അംഗവും ഏഴുവർഷം വരെ തടവുശിക്ഷക്കും പിഴയ്ക്കും വിധേയനാകാം.

*രാജ്യത്തിൻറെ പരമാധികാരം ഐക്യം അഖണ്ഡത എന്നിവക്കെതിരെയുള്ള കുറ്റം*

മനപ്പൂർവം അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ചിഹ്നങ്ങളിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സായുധ കലാപമോ വിധ്വംസക പ്രവർത്തനങ്ങളോ ചേരിതിരിവോ ഉണ്ടാക്കി രാജ്യത്തിൻറെ പരമാധികാരം, ഐക്യം, അഗണ്ടത, എന്നിവയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കുറ്റകരമാണ്. ഏഴുവർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാം.

സർക്കാരിൻറെ ഭരണപരമായ പ്രവർത്തനങ്ങൾ തിരുത്തണമെന്ന ഉദ്ദേശത്തോടുകൂടി  മേൽപ്പറഞ്ഞ പ്രവർത്തികൾ ഉണ്ടാക്കാതെ ഉള്ള നിയമപരമായ പ്രതികരണങ്ങൾ ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല.

*രാജ്യത്തിൻറെ ഉദ്‌ഗ്രഥനത്തിനെതിരെയുള്ള പ്രവർത്തികൾ* 

സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു പ്രകടമായ രീതിയിലോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ അല്ലാതെയോ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതു മായ വിവരങ്ങൾ രാജ്യത്തിൻറെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷിതത്വം എന്നിവയെ ബാധിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. 

*ഔദ്യോഗിക കൃത്യം തടസ്പെടുത്താനുള്ള ആത്മഹത്യാശ്രമം* 

പൊതുസേവകന്റെ ജോലി തടസ്സപ്പെടുത്തുന്നതിന് വേണ്ടിയോ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് പിൻവാങ്ങുന്നതിനു വേണ്ടിയോ ആത്മഹത്യാശ്രമം നടത്തുന്നത് ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ സാമൂഹ്യ സേവന ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.

ക്രിമിനൽ കുറ്റങ്ങളുടെ അന്വേഷണവും തെളിവെടുപ്പും ബാധകമാകുന്ന ക്രിമിനൽ നടപടി ക്രമം (സിആർപിസി)  ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎൻഎസ് എസ്) എന്ന പേരിൽ പരിഷ്കരിച്ചു. ഇന്ത്യൻ തെളിവ് നിയമം ഭാരതീയ സാക്ഷ്യ അതിനിയം എന്ന പേരിലാണ് നിലവിലുള്ളത്. കൊളോണിയൽ നിയമങ്ങളെ ഇന്ത്യൻ നിയമങ്ങൾ ആക്കി മാറ്റുക എന്ന ഉദ്ദേശത്തിൽ വരുത്തിയ പരിഷ്കരണങ്ങൾ കൊളോണിയൽ കാലഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ശിക്ഷകൾ കൂടുതൽ കർക്കശമാക്കിയതായാണ് കാണാവുന്നത്. വധശിക്ഷ അത്യപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ നൽകാവൂ എന്ന സുപ്രീം കോടതി വിധി നിലനിൽക്കുമ്പോഴും കൂടുതൽ കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്ന തരത്തിലാണ് പുതിയ നിയമം.

അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും അതുവഴി വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ കടിഞ്ഞാൺ ഇടുകയും ചെയ്തിരിക്കുന്നു. ബില്ലുകളുടെ കരടുരൂപം പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെയാണ് പാർലമെൻറിൽ അവതരിപ്പിച്ചത്. 2014 ലെ നിയമനിർമ്മാണ കൂടിയാലോചന നയം അനുസരിച്ച് ക്യാബിനറ്റ് അനുമതി നൽകിയതിനു ശേഷം 30 ദിവസത്തെ ആലോചനാ സമയം  ബില്ലുകൾ പാർലമെൻറിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.

അഡ്വ ഷെറി ജെ തോമസ്
sherryjthomas@gmail.com
23.07.2024

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *