Article

കുട്ടികളുടെ സംരക്ഷണത്തിനു നിയമങ്ങളേറെ, എങ്കിലും ഇരകളനവധി....

കുട്ടികളുടെ സംരക്ഷണത്തിനു നിയമങ്ങളേറെ, എങ്കിലും ഇരകളനവധി....

മണിക്കൂറുകളായി അവര്‍ രണ്ടുപേരും പോലീസ് സ്റ്റേഷനില്‍ മുന്നില്‍ കാത്തുനില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍. അകത്ത് 17 വയസ്സുകാരനായ അവരുടെ മകന്‍ പോലീസ് കസ്റ്റഡിയിലാണ്. അവരുടെ കൂടെ മകന്‍ കസ്റ്റഡിയില്‍ ആകാന്‍ കാരണമായ പരാതിക്കാരിയുടെ അച്ഛനും അമ്മയുമുണ്ട്. 17 വയസ്സുള്ള മകനും 17 വയസ്സുള്ള പെണ്‍സുഹൃത്തും ഒരുമിച്ച് പഠിച്ചവരാണ്. സൗഹൃദം ഇടയ്ക്ക് എപ്പോഴോ വഴിവിട്ട ബന്ധത്തില്‍ എത്തി. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിക്ക് ശാരീരിക ബന്ധത്തിന്‍റെ വിവരങ്ങള്‍ പുറത്തു പറയേണ്ടി വന്നു. അങ്ങനെ വിവരം പോലീസ് സ്റ്റേഷനില്‍ എത്തി. പോക്സോ നിയമപ്രകാരം പ്രതിയായി 17 കാരന്‍ അകത്ത്. 

കുട്ടികള്‍ തമ്മിലുള്ള സൗഹൃദം മനസ്സിലായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പരാതിയില്ല എന്ന് പറയാന്‍ വന്നതാണ് പോലീസ് സ്റ്റേഷനില്‍. അവരും മകളെ കോടതി കയറ്റാനും വിവരം കൂടുതല്‍ ആളുകള്‍ അറിയാനും താല്‍പ്പര്യപ്പെടുന്നില്ല. കുട്ടികള്‍ വിവാഹപ്രായമെത്തുമ്പോള്‍ അത് നടത്താനും വരെ അവര്‍ തയ്യാറായി. പക്ഷേ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കേസ് ഇല്ലാതെ വെറുതെ പോകാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സാധ്യമല്ല. കാരണം പല ഔദ്യോഗിക കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വന്ന കേസ് ആയതുകൊണ്ട് തന്നെ വാദിയും പ്രതിയും തമ്മില്‍  ഒത്തുതീര്‍പ്പായാല്‍ പോലും എഫ്ഐആര്‍ പോലീസിന് ഇല്ലാതാക്കാന്‍ ആവില്ല. ഇങ്ങനെ ആളുകള്‍ ചിന്തിച്ചുതുടങ്ങിയാല്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യും.  

വിവരമറിഞ്ഞിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഉണ്ടാകും.  വാദിയുടെയും പ്രതിയുടെയും അച്ഛനമ്മമാര്‍ പറഞ്ഞു ഞങ്ങള്‍ക്ക് കേസ് വേണ്ട. പക്ഷേ ഇത് രാജ്യത്തിനെതിരായ, പൊരുധാര്‍മ്മികത്ക്കെതിരായ കുറ്റമാണ് അങ്ങനെ സ്വകാര്യ അന്യായം പോലെ പിന്‍വലിക്കാന്‍ ആവില്ല. വനിതാ പേലീസ് മൊഴിയെടുക്കുമെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടിയെ മൊഴി നല്‍കാന്‍ കൊണ്ടുവരില്ല എന്നായി കുട്ടിയുടെ അച്ഛന്‍. എങ്കില്‍ വീട്ടില്‍ വന്ന് മൊഴിയെടുക്കുമെന്ന് പോലീസും. ഇനിയും പലരോടും വിഷയങ്ങള്‍ പറഞ്ഞ് പൊതു സമൂഹത്തിനുമുന്നില്‍ അപഹാസ്യയാകാന്‍ മകളെ വിട്ടു തരില്ല എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. സ്റ്റേഷനുളളില്‍  അച്ഛന്‍റെ മനോവേദനയില്‍ പൊതിഞ്ഞ വാഗ്വാദങ്ങളും മറുവശത്ത് ഔദ്യോഗിക നിലപാടുകളും. അവര്‍ക്ക് കേസിലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ പോലീസേ എന്നായി കേട്ട് നിന്നവരുടയും ചിന്ത. 

ഇങ്ങനെയാണ് പോക്സോ കേസുകള്‍. കുറ്റകൃത്യത്തെ പറ്റി അറിവ് കിട്ടിയാല്‍ നിര്‍ബന്ധമായും കേസ്  രജിസ്റ്റര്‍ ചെയ്യണം നടപടികള്‍ തുടരണം. ഇല്ലെങ്കില്‍ അവരും നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. വാദിപ്രതികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായ പല കേസുകളും അവ നിയമപ്രകാരം ഒത്തുതീര്‍പ്പാനാകത്തതെങ്കില്‍ കൂടി ഹൈക്കോടതിയുടെ പ്രത്യേക അധികാരത്തില്‍ അങ്ങനെ ചെയ്യാറുണ്ട്. പക്ഷെ പോക്സോ കേസുകള്‍ അങ്ങനെ എല്ലായിപ്പോഴും ചെയ്യണമെന്നില്ല. ഗുരുതരമായ കേസുകളുടെ ഗണത്തില്‍ പെടുത്തി അങ്ങനെ ചെയ്യാനാകില്ലയെന്നു കോടതികള്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം സമ്മതത്തോടെയുള്ള ബന്ധത്തില്‍ പ്രായപരിധി 18 ല്‍ നിന്നു കുറയ്ക്കണമെന്ന് പരാമര്‍ശങ്ങളും ചില ഹൈക്കോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്.  

പോക്സോ നിയമം

18 വയസ്സിന് താഴെയുള്ള എല്ലാവരെയും കുട്ടികളായി കണക്കാക്കുകയും ഒരു കുട്ടിക്കെതിരെ ലൈംഗിക പീഡനമോ ലൈംഗികാതിക്രമമോ നടത്തുന്ന ഏതൊരാള്‍ക്കും കര്‍ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന പ്രത്യേക  നിയമമാണ് 2012 ലെ ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്സോ) ആക്ട് 

പോക്സോ നിയമപ്രകാരം, കുട്ടികളെ ഉള്‍പ്പെടുത്തി അശ്ലീല വസ്തുക്കളുടെ ഉപയോഗം അല്ലെങ്കില്‍ സംഭരണം മുതല്‍ ശാരീരികമല്ലാത്ത ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ലൈംഗിക അതിക്രമം, എന്നിവ വരെയുള്ള ഏത് തരത്തിലുള്ള ലൈംഗിക ദുരുപയോഗവും ക്രിമിനല്‍ കുറ്റങ്ങളാണ്. ശിക്ഷ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ്, ഇരുപത് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ, വധശിക്ഷ വരെയാകാം. ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുതും ശിക്ഷാര്‍ഹമാണെന്നത് നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥയാണ്. ഇതിനുള്ള ശിക്ഷ ആറ് മാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. പോക്സോ നിയമത്തിന്‍റെ മറ്റൊരു പ്രത്യേകത അത് ലിംഗഭേദമില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് - ആണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകാം.  

തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യലും രേഖപ്പെടുത്തലും മുതല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും വരെ എല്ലാ വശങ്ങളിലും പോക്സോ നിയമം ശിശു സൗഹൃദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തെളിവെടുപ്പ് ഘട്ടത്തിലും വിചാരണ വേളയിലുമൊക്കെ കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍.സ്പെഷ്യല്‍ കോടതികളിലാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗീഗാതിക്രമങ്ങള്‍ അവരുടെ സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നായാല്‍ ശിക്ഷ കൂടും.

ശരീത്തില്‍ തൊട്ടുകൊണ്ടുള്ള പീഡനം തന്നെയാകണമെന്നില്ല, മോശം വാക്കുകള്‍ പറയുക, ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗീക വസ്തുക്കള്‍ കാണിക്കുക, നഗ്നത പദര്‍ശിപ്പിക്കുക, കുട്ടിയെ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുക, നിരന്തരമായി അവരെ പിന്തുടരുക എന്നിവ ഈ നിയമപ്രകാരം മൂന്നും വര്‍ഷം ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. 

ആരാണ് പരാതി നല്‍കേണ്ടത്

പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായോ നടക്കാന്‍ പോകുന്നുവേന്നൊ അറിവുള്ള രക്ഷിതാക്കള്‍, അധ്യാപകര്‍ അങ്ങനെ ഈ കാര്യത്തെപറ്റി അറിവുലഭിക്കുന്ന ആര്‍ക്കും പരാതി നല്‍കാം. കുട്ടികള്‍ക്കും പരാതി നല്‍കാം. സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനെയോ ലോക്കല്‍ പോലീസിലോ പരാതി നല്‍കാം. പേര് വെളിപ്പെടുത്താതെ അറിവ് നല്‍കുന്നയാളിന്‍റെ പേര് രഹസ്യമാക്കി വച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നങ്കില്‍ 1098 എന്ന ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറയാം. പോക്സോ കേസ് പരാതി നല്‍കുന്നതിന് സാധാരണ കേസുകളില്‍ ഉള്ളതുപോലെ സമയപരിധിയില്ല, 

ശിക്ഷ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാന്‍ വേണ്ടി സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതും കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10000 വരെ പിഴയും ലഭിക്കാം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കുറ്റകൃത്യം ചെയ്യുന്നതുപോലെ തന്നെയുള്ള ഗൗരവമായ ശിക്ഷകളാണ് ഉള്ളത്. 

പോക്സോ നിയമവും സ്കൂള്‍ അധികാരികളും

സ്കൂള്‍ പരിസരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കുട്ടികളുടെ ലൈംഗിക പീഡനങ്ങളിലും അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്കൂളിന്‍റെ തയ്യാറെടുപ്പില്ലായ്മയിലും നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിക്കുമ്പോള്‍  വേഗത്തിലും വ്യവസ്ഥാപിതമായും പ്രവര്‍ത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും സ്കൂളുകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. ഒരു ശിശു സംരക്ഷണ നയം തയ്യാറാക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക, സ്കൂളുകളിലെ എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും മുന്നറിയിപ്പിനൊപ്പം സിസിടിവികള്‍ സ്ഥാപിക്കണം, ജീവനക്കാര്‍, സന്ദര്‍ശകര്‍, അപരിചിതര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവര്‍ സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുട്ടികള്‍ ആരുടെ കൂടെയാണ് പോകുന്നതെന്ന് എപ്പോഴും നിരീക്ഷിക്കുക, സ്കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുക്കല്‍, കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിക്കല്‍, ഇന്‍റര്‍നെറ്റ്, സാങ്കേതികവിദ്യ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന ഏതൊരു പ്രവര്‍ത്തനവും നിരീക്ഷിക്കുക, കുട്ടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്ഥലം നല്‍കുകയും സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേങ്ങള്‍ ദേശീയ ബാലാവകാശകമ്മീഷന്‍ തന്നെ നല്‍കിയിട്ടുണ്ട്. 

സ്കൂളില്‍ പരാതി സംവിധാനം

എല്ലാ സ്കൂളുകളിലും സ്കൂള്‍ പരാതി സമിതി അല്ലെങ്കില്‍ എസ്.സി.സി രൂപീകരിക്കണം. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് സാക്ഷികളാകുകയോ സംശയിക്കുകയോ ചെയ്യുന്നവര്‍ അല്ലെങ്കില്‍ കുട്ടികളില്‍ നിന്ന് ഒരു സംഭവത്തെക്കുറിച്ച് അറിയുന്നവര്‍ സ്കൂള്‍ പരാതി സമിതിയെ അറിയിക്കണം. എസ്.സി.സിയെക്കുറിച്ച് പ്രചാരണം നടത്താന്‍ സ്കൂളുകള്‍ സജീവമായ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം പരാതികള്‍ നല്‍കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സ്കൂളില്‍ പരാതി/നിര്‍ദ്ദേശ പെട്ടി സ്ഥാപിക്കുക . പരാതി പെട്ടിയിലൂടെയോ മറ്റോ ലഭിക്കുന്ന കുട്ടികളുടെ ലൈംഗിക പീഡന പരാതികളില്‍ ഉടനടി നടപടിയെടുക്കുക. സ്കൂളില്‍ ഒരു മുഴുവന്‍ സമയ കൗണ്‍സിലറെയോ വിസിറ്റിംഗ് കൗ?സിലറെയോ നിയമിക്കുക. ഈ സേവനത്തിന്‍റെ ലഭ്യതയെക്കുറിച്ച് കുട്ടികളെ അറിയിക്കുകയും കൗണ്‍സിലറും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂളുകള്‍ ചെയ്യാനുണ്ട്. 

നല്ല സ്പര്‍ശം, മോശം സ്പര്‍ശം, ലൈംഗിക ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ സെഷനുകള്‍ സംഘടിപ്പിക്കുകയും. ഇരയാകുകയാണെങ്കില്‍, കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരെയെങ്കിലും അറിയിക്കാന്‍ കഴിയണം. ശരീരഭാഗങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ, ദുരുപയോഗത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിഗത സുരക്ഷയെക്കുറിച്ച് പതിവായി സെഷനുകള്‍ ക്രമീകരിക്കുന്നതുമൊക്കെ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഒരുക്കും. ആഘാതകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് പ്രകടനത്തിലെ പെട്ടെന്നുള്ള ഇടിവ്, താല്‍പ്പര്യമില്ലായ്മ, വിഷാദം, അകല്‍ച്ച എന്നിവ. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനവും മാനസിക പെരുമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുന്ന തരത്തിലും നിര്‍ദ്ദേശങ്ങളുണ്ട്. 

അഡ്വ ഷെറി ജെ തോമസ് 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *