Article

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ - women harassment -(Sexual Harassment of Women at Workplace(Prevention, Prohibition and Redressal) Act 2013)

അവറാച്ചന്‍ ഒന്നു ഞെട്ടി. കര്‍ക്കിടകത്തിലെ കനത്ത മഴക്കിടയില്‍, ബിസിനസ്സാകെ മോശമായ സമയത്താണ് ആ നോട്ടീസ് കിട്ടിയത്, പിന്നെ എങ്ങനെ ഞെട്ടാതിരിക്കും. അമ്പതിനായിരം രൂപ പിഴ വരെ ഒടുക്കാവുന്ന നോട്ടീസാണ് കിട്ടിയത്. അതും മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്ന്. അവറാച്ചന്‍ ആലോചിച്ചു നോക്കി - വൈദ്യുതി ബില്ല, വെള്ളത്തിന്‍റെ ബില്ല്, കെട്ടിട വാടക, ബിസിനസ്സ് വായ്പാ തിരിച്ചടവ് - എല്ലാം മുടങ്ങാതെ അടക്കുന്നുണ്ട്. എന്നിട്ടും ഒരു പെറ്റിക്കേസില്‍ പോലും ഇന്നുവരെ പെട്ടിട്ടില്ലാത്ത് തനിക്ക് മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്ന് പിന്നെ എന്തിനാണീ നോട്ടീസ് ?

അവറാച്ചന്‍ പുറത്തിറങ്ങി നോക്കി. വീണ്ടും ഒരു സ്വാതന്ത്ര്യ ദിനത്തിന്‍റെ ആഘോഷപ്പുറപ്പാടില്‍ വഴിയിലൊക്കെ ത്രിവര്‍ണ്ണ നിറത്തിലുള്ള കൊടിതോരണങ്ങള്‍. അയാള്‍ ആലോചിച്ചു- ഇതാണോ സ്വാതന്ത്ര്യം? ഇനിയും എത്ര ചങ്ങലകള്‍ പൊട്ടിക്കാനുണ്ട്.. കഷ്ടപ്പെട്ട് കുടുംബം നോക്കാന്‍ വായ്പയെടുത്ത് താന്‍ തുടങ്ങിയ സ്ഥാപനത്തില്‍ 11 തൊഴിലാളികളുണ്ട്- 6 സ്ത്രീകളും 5 പുരുഷന്‍മാരും. അവര്‍ക്കു കൃത്യമായി ശമ്പളവും നല്‍കുണ്ട്. ഇന്നുവരെ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. പള്ളിക്കമ്മിറ്റിയിലും നാട്ടുകാര്യത്തിലുമൊക്കെ സജീവം. എന്നിട്ടിപ്പോള്‍ മജിസ്റ്റ്രേറ്റു കോടതിയിലെ ഒരു കേസില്‍ പ്രതിയായില്ലേ? ഇതാണോ സ്വാതന്ത്ര്യം ? അവറാച്ചന് ദേഷ്യവും സങ്കടവും വന്നു. കാര്യമറിയാന്‍ പിറ്റെ ദിവസം തന്നെ അവറാച്ചന്‍ വക്കീലിന്‍റെയടുത്തെത്തി. 

പുതിയ നിയമം- സംരക്ഷണത്തിന്‍റെ പുതിയ ചങ്ങലകള്‍

അവറാച്ചന് കിട്ടിയ നോട്ടീസ് വാങ്ങി നോക്കിയ വക്കീല്‍ ഒന്ന് അമര്‍ത്തി മൂളി. നിന്നെ തലയുയര്‍ത്തി അവറാച്ചനെ നോക്കി പറഞ്ഞു. അങ്ങ് തലസ്ഥാനത്ത് ഡെല്‍ഹിയില്‍ ഒരു സ്ത്രീയെ ബസ്സില്‍ വച്ച് മാനഭംഗത്തിയ വാര്‍ത്ത ഓര്‍മ്മയില്ലേ? ഉവ്വ്; അവറാച്ചന്‍ തലയാട്ടി. ആ സംഭവത്തിനു ശേഷം നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ മാനം സംരക്ഷിക്കാന്‍ പുതിയ ഒരുപാട് നിയമങ്ങള്‍ വന്നു. കേരളത്തിലും വന്നിട്ടുണ്ട്. നിലവിലെ നിയമത്തില്‍ ദേഭഗതികളും വന്നു. ഈ നോട്ടീസ് അത്തരമൊരു പുതിയ നിയമത്തിന്‍റെ നൂലാമാലയാണെന്ന് വക്കീല്‍ അവറാച്ചനെ അറിയിച്ചു. എന്ത് നൂലാമാല? അവറാച്ചന് പിന്നെയും ടെന്‍ഷനായി. 

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക പീഡനങ്ങള്‍ തടയാന്‍ 2013 ഏപ്രില്‍ മാസത്തില്‍ പുതിയ ഒരു നിയമം വന്നുവെന്ന് വക്കീല്‍ പറഞ്ഞു. ഇതു കേട്ട് അവറാച്ചന്‍ അമ്പരന്നു. കഴിഞ്ഞ കുറേ നാളായി പത്രമെടുത്താല്‍ പീഡനവാര്‍ത്തകളാണ്. തനിക്കെതിരെ പീഡനക്കേസോ അയാള്‍ ഞെട്ടി. വക്കീലു പറഞ്ഞു- പേടിക്കേണ്ട നിങ്ങള്‍ പിഢിപ്പിച്ചുവെന്ന കേസല്ല, നിങ്ങളുടെ സ്ഥാപനത്തില്‍ ഈ നിയമപ്രകാരം ചെയ്യേണ്ട ചില കാര്യങ്ങള്‍ ചെയ്യാത്തതിന്‍റെ കേസാണിത്. തന്‍റെത് തികച്ചും ഒരു സ്വകാര്യ സ്ഥാപനമാണ്, സര്‍ക്കാരിന് അങ്ങോട്ട് നികുതി നല്‍കുന്നതല്ലാതെ ഒരു ആനുകൂല്യവും വാങ്ങുന്നില്ല. പിന്നെ ഈ നിയമത്തുന് തന്‍റെ ഓഫീസിലെന്ത് കാര്യം..ഇങ്ങനെ പോയി അവറാച്ചന്‍റെ ചിന്തകള്‍.  അല്ലെങ്കില്‍ തന്നെ ഇത്തരം പുതിയ നിയമങ്ങള്‍ വരുമ്പോള്‍ സാധാരണക്കാരായ തന്നെ പോലുളളവര്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അറിയിക്കണ്ടേ ! അത് തികച്ചും ന്യായമായ ചോദ്യമാണെന്ന് വക്കീല്‍ പറഞ്ഞു. ڇഇഗ്നറന്‍സ് ഓഫ് ലോ ഇസ് നോട്ട അന്‍ എക്സ്ക്യൂസ് ڈ. നിയമം അറിയില്ലായിരുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ലെന്ന് .. വക്കീല്‍ വിശദീകരിച്ചു കൊടുത്തു. 

തൊഴിലിടങ്ങളിലെ പീഡനത്തിനെതിരെ

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കോടതിവിധികളിലൂടെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിനെത്തുടര്‍ന്ന് ഒടുവില്‍ വന്ന നിയമമാണ് 2013 ലെ തൊഴിലിടങ്ങളിലെ സ്ത്രീ പീഡന നിയമം (Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013)സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സ്വകാര്യ സ്ഥാപനമാണെങ്കിലും ഇത് ബാധകമാണ്.  സന്നദ്ധ സംഘടനകള്‍, സ്കൂള്‍, ആശുപത്രികള്‍, കളിസ്ഥലങ്ങള്‍ ഒക്കെ ഈ നിയമത്തിന്‍റെ പരിധിയില്‍ വരും. നേരിട്ടോ, അല്ലാതെയോ താല്‍ക്കാലികമായോ ഒക്കെ ഒരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന ഏതൊരു സ്ത്രീക്കും ഈ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും. ലൈംഗീക ചുവയുള്ള സംസാരം, പെരുമാറ്റം, ആവശ്യപ്പെടല്‍, തുടങ്ങി സ്വീകാര്യമല്ലെന്നു സ്ത്രീക്കു തോന്നുന്ന എല്ലാ ലൈംഗീകത കലര്‍ന്ന ഇടപെടലുകളും ഇതിന്‍റെ പരിധിയില്‍ വരും. എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി സമിതി ഉണ്ടാക്കണം. ജില്ലാ കളക്ടറോ ഡെപ്യൂട്ടി കളക്ടറോ റാങ്കിലുള്ള ഉദ്യോഗസ്ഥനോ എല്ലാ ജില്ലകളിലും  പ്രാദേശിക പരാതി സമിതികള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. 10 തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികള്‍ നേരിട്ട് ഈ പ്രാദേശിക സമിതികള്‍ക്ക് നല്‍കണം. 

തൊഴിലുടമ എന്തു ചെയ്യണം

ഓരോ പുതിയ നിയമവും അത് നടപ്പാകുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചെയ്യേണ്ട പ്രവര്‍ത്തികളെക്കുറിച്ച് പറയാറുണ്ട്. അത് പരസ്യ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട് എങ്കിലും നിയമം അറിഞ്ഞില്ല എന്നു പറയുന്നത് ഒരു ഒഴിവുകഴിവല്ല. ഈ നിയമപ്രകാരം പത്ത് തൊഴിലാളികളില്‍ കുറവല്ലാത്ത (സ്ത്രീകള്‍ ഉള്‍പ്പെടെ) ആളുകള്‍ക്ക് ജോലി നല്‍കുന്ന എല്ല തൊഴിലുടമകളും      ڇ ആഭ്യന്തര പരാതി സമിതി ڈ ക്ക് രൂപം നല്‍കേണ്ടതുണ്ട്. ജോലിക്കാര്‍ക്കിടയിലുള്ള ഒരു മുതിര്‍ന്ന സ്ത്രീയായിരിക്കണം ഈ സമിതിയുടെ അധ്യക്ഷ. തൊഴിലിടങ്ങളില്‍ തന്നെയുള്ള വ്യക്തികളോ അല്ലെങ്കില്‍ സാമൂഹിക സേവനത്തിലോ നിയമത്തിലോ പരിജ്ഞാനമുള്ള വ്യക്തികളോ ആയിരിക്കണം സമിതിയിലെ മറ്റ് അംഗങ്ങള്‍. അംഗങ്ങള്‍ ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉണ്ടാകണം. ഒരാള്‍ സന്നദ്ധ സംഘടനകളുമായോ, സ്ത്രീ സംരക്ഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാള്‍ ആയിരിക്കണം. ആകെ അംഗങ്ങളില്‍ പകുതി വനിതകളായിരിക്കുകയും വേണം. സമിതിക്ക് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. കള്ളപ്പരാതികളാണെങ്കില്‍ പരാതിക്കാര്‍ക്കെതിരെയും കള്ള സാക്ഷി നല്‍കുന്നവര്‍ക്കെതിരെയും നിയമപ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ ചെയ്യാം. അതുകൂടാതെ വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. 

അമ്പതിനായിരം രൂപ വരെ പിഴ

ഈ നിയമപ്രകാരം ആഭ്യന്തര പരാതി സമിതികള്‍ക്ക് രൂപം നല്‍കിയില്ലെങ്കിലോ, പരാതികളില്‍ അന്വേഷണം നടത്തിയില്ലെങ്കിലോ, വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കിലോ 50000 രൂപ വരെ പിഴ ഈടാക്കാം. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകാം. ഇത്തരം കേസുകള്‍ പോലീസിന് നേരിട്ട് എടുക്കാനാകില്ല. പീഡനത്തിന് ഇരയായ ആരുടെയങ്കിലും പരാതിയിലോ ആഭ്യന്തര പരാതി സമിതികളുടെയോ പ്രാദേശിക സമിതികളുടെയോ നിര്‍ദ്ദേശപ്രകാരം നല്‍കുന്ന പരാതികളില്‍ മാത്രമാണ് നടപടിയെടുക്കാനുകകയുള്ളൂ. 

ഇത് ചങ്ങയല്ല... സംരക്ഷണമാണ്..

പുതിയ നിര്‍വ്വചനമനുസരിച്ച് വളരെ വിപുലമായ രീതിയിലാണ് പീഡനം എന്ന പദം തന്നെ ഉപയോഗിച്ചിട്ടുള്ളത്. ജോലി സ്ഥലങ്ങളില്‍ സംരക്ഷണം നല്‍കാന്‍ ഈ നിയമം പര്യാപ്തമാണ്. ബ്ളാക്ക്മെയില്‍ ചെയ്യാന്‍ നല്‍കിയിരിക്കുന്ന കള്ളപ്പരാതിക്കാര്‍ക്കെതിരെയും, കള്ള സാക്ഷികള്‍ക്കെതിരെയും നടപടിയെടുക്കുന്ന കാര്യത്തില്‍ കര്‍ക്കശ വകുപ്പുകളുണ്ട് എന്നത് ഈ നിയമത്തിന്‍റെ പ്രത്യേകതയാണ്. സാധാരണ സ്ത്രീ പീഡന നിയമങ്ങളില്‍ കാണുന്നതിനു വ്യത്യസ്ഥമായി , ദുരുപയോഗക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യവും ഇതിനെ വേര്‍ തിരിച്ചു നിര്‍ത്തുന്നു. അതുകൊണ്ടു തന്നെ ഈ നിയമം തൊഴിലുടമകള്‍ക്കെതിരെയുള്ള ചങ്ങലയല്ല, പീഡിതര്‍ക്കായുള്ള സംരക്ഷണമാണ്. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *